സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

 

കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു.

 

 

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ള, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത എല്ലാ വിദ്യാര്‍ഥികളെയും വിട്ടയക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് നിര്‍ബന്ധപൂര്‍വമായ നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. എന്നാല്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഈ സംരക്ഷണം ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.എല്ലാ ആരോപണങ്ങളിലും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

അതേസമയം, പൊതുപരീക്ഷാ നടത്തിപ്പില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചത് പ്രഹസനമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുമ്പ് നിയോഗിച്ച ഡോക്ടര്‍ കെ രാധാകൃഷ്ണന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍, പൂര്‍ണമായും നടപ്പാക്കാതെയാണ് നന്ദന്‍ നിലേക്കനി അധ്യക്ഷനായ ഉന്നതതല ദൗത്യസംഘത്തെ നിയോഗിച്ചതെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ കുറ്റപ്പെടുത്തുന്നു.