Headlines

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ചന്ദനമരം മുറി: മരം അബദ്ധത്തില്‍ മുറിച്ചതല്ലെന്ന് കണ്ടെത്തല്‍; മരം മുറിച്ചത് കടത്താന്‍?

 

തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ചന്ദനമരം അബദ്ധത്തില്‍ മുറിച്ചതല്ലെന്ന വിലയിരുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട്. അസിസ്റ്റന്റ് കമ്മിഷണറുടെ പരിശോധനയിലാണ് മോഷണശ്രമ സംശയം ഉയര്‍ന്നത്. വിശദമായ അന്വേഷണം ശുപാര്‍ശ ചെയ്തു അസിസ്റ്റന്റ് കമ്മീഷണര്‍ ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ( sandalwood tree at Devaswom Board headquarters not cut by mistake)

 

 

നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ മൈലാഞ്ചിയാണെന്നു തെറ്റിദ്ധരിച്ചു ചന്ദനമരം മുറിച്ചുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ ദുരൂഹത സംശയിച്ചാണ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്.ചന്ദനമരം മുറിച്ചത് മോഷ്ടിച്ച് കടത്താന്‍ എന്ന് റിപ്പോര്‍ട്ടില്‍ സംശയിക്കുന്നു. മുറിച്ച മരത്തിന്റെ തടിക്കഷ്ണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.മുറിച്ച മരവും ചില്ലയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത് ഒളിപ്പിച്ച നിലയിലായിരുന്നു. മരംമുറിച്ചത് കണ്ടെത്തിയ ഓവര്‍സിയര്‍ ഇക്കാര്യം മൊഴി നല്‍കി.മരംമുറിച്ച കോണ്‍ട്രാക്ടറുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്.പാഴ്മരം എന്ന് കരുതിയാണ് മുറിച്ചതെന്ന് കോണ്‍ട്രാക്ടര്‍ മൊഴി നല്‍കി.എന്നാല്‍ ചില്ലകള്‍ വെട്ടിയ ശേഷമാണ് മരംമുറിച്ചത്.പാഴ്മരങ്ങള്‍ മുറിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതിയും നല്‍കിയില്ല.കെട്ടിടവും പരിസരവും വൃത്തിയാക്കാനായിരുന്നു ബോര്‍ഡ് നിര്‍ദ്ദേശം. മുറിച്ചത് അമ്പത് വര്‍ഷം പഴക്കമുളള ചന്ദനമരമാണെന്നും,വിശദമായ അന്വേഷണം വേണമെന്നും ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.