പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി. ഇറാനും അമേരിക്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന ദോഹ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. ദോഹയിൽ ഇറാൻ പ്രതിനിധി സംഘം എത്തുമെങ്കിലും ചർച്ചകൾക്ക് പദ്ധതിയിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം. ഇന്ന് ദോഹയിൽ ഇറാൻ – അമേരിക്ക ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ട്രംപ് രംഗത്തെത്തി. ചർച്ച ഇറാൻ്റെ ആണവ നിരായുധീകരണത്തിലാകും ഊന്നൽ നൽകുകയെന്നും ട്രംപ് വ്യക്തമാക്കി. വാഷിങ്ടണ്ണിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേയാണ് പ്രതികരണം.
അമേരിക്ക വ്യവസ്ഥകൾ പാലിച്ചാൽ ഇറാനും വ്യവസ്ഥകൾ പാലിക്കുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഖത്തറിലുള്ള ഇറാൻ്റെ മരവിപ്പിച്ച 1200 കോടി ഡോളറിൻ്റെ ആസ്തിയിൽ 600 കോടി ഡോളർ ഉടൻ വിട്ടു കിട്ടുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചു. എന്നാൽ ആസ്തി വിട്ടു നൽകൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമെന്നാണ് അമേരിക്കയുടെ പ്രതികരണം.വിട്ടു നൽകുന്ന ഇറാൻ്റെ 600 കോടി ഡോളർ ഉപയോഗിച്ച് അമേരിക്കൻ കാർഷികോൽപന്നങ്ങൾ ഇറാൻ വാങ്ങുമെന്നും അമേരിക്ക വ്യക്തമാക്കി. ഇസ്രയേലിൻ്റെ എതിർപ്പ് വകവയ്ക്കാതെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ സംഘർഷത്തെ ലെബനോണിലെ വെടിനിർത്തലുമായി ബന്ധിപ്പിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് ആരോപിച്ചു. ഹിസ്ബുല്ലയെ പൂർണമായി നിരായുധീകരിക്കുന്നതു വരെ ലെബനോണിൽ തുടരാൻ ഇസ്രയേലിന് അമേരിക്കൻ പിന്തുണയുണ്ടെന്നും കാട്സ് അവകാശപ്പെട്ടു.
ഇറാനുമായുള്ള അമേരിക്കയുടെ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നും കാട്സ് മുന്നറിയിപ്പ് നൽകി. ഹോർമുസിൽ ഒമാനോട് ചേർന്നുള്ള ബദൽ കപ്പൽപ്പാത അനുവദിക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. ഹോർമുസിലെ കപ്പൽപ്പാതയുമായി ബന്ധപ്പെട്ട് ഒമാൻ സഹകരിച്ചില്ലെങ്കിൽ ഇറാൻ സ്വയം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.









