Headlines

‘ ആണവ വിഷയത്തില്‍ ഒന്നും സമ്മതിച്ചിട്ടില്ല’; ആണവ നിരീക്ഷകരെ പ്രവേശിപ്പിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയെന്ന വാന്‍സിന്റെ വാദം തള്ളി ഇറാന്‍

 

രാജ്യത്തേക്ക് ആണവ നിരീക്ഷകരെ പ്രവേശിപ്പിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വാദം തള്ളി ഇറാന്‍. ആണവ വിഷയത്തില്‍ പുതിയ കാര്യങ്ങള്‍ ഒന്നും തന്നെ സമ്മതിച്ചിട്ടില്ലെന്നും ആദ്യവട്ട ചര്‍ച്ചയില്‍ ആണവ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുമ്പോള്‍ ആ പണം എന്തു ചെയ്യണമെന്ന് അമേരിക്ക തീരുമാനിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു.

 

 

ഇറാനിന് കൈമാറുന്ന ഫണ്ടുകള്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇത് അമേരിക്കന്‍ കര്‍ഷകര്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പണം ഇറാന്‍ ജനതയെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും ഭീകരവാദത്തിന് ഇറാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുമെന്നും വാന്‍സും പറഞ്ഞു. അതേസമയം, വിലയിലും ഗുണനിലവാരത്തിലും മികച്ചതാണെങ്കില്‍ മാത്രം അമേരിക്കയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹെമ്മതി പറഞ്ഞു.

 

1200 കോടി ഡോളറിന്റെ മരവിച്ച ആസ്തി വിട്ടുനല്‍കാന്‍ ധാരണയായതായി ഇറാന്‍ അറിയിച്ചിരുന്നു. വിട്ടു നല്‍കുന്ന മരവിപ്പിച്ച ആസ്തികള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ 10,000- 12,000 കോടി ഡോളറിന്റെ ആസ്തികള്‍ മരവിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇറാന്റെ മേലുള്ള എണ്ണ ഉപരോധം ഓഗസ്റ്റ് 21-വരെ അമേരിക്കന്‍ ട്രഷറി വകുപ്പ് നീക്കി. അമേരിക്കയടക്കം ഏതു രാജ്യത്തിനും ഈ കാലയളവില്‍ ഇറാന് എണ്ണ വില്‍ക്കാം.

 

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനം ഇന്ന് തുടങ്ങും. യുഎഇ, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിന് നല്‍കുമെന്ന അമേരിക്കന്‍ വാഗ്ദാനവും ഹോര്‍മുസ് കടലിടുക്ക് തുറക്കലും ചര്‍ച്ചയാകും.