എംപിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ആക്രമണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് കൽക്കട്ട ഹൈക്കോടതി. തുടർച്ചയായി ആക്രമണങ്ങൾ നേതാക്കൾക്ക് നേരെ ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് പൊതുതാൽപര്യ ഹർജി. കഴിഞ്ഞ വെള്ളിയാഴ്ച ഫയൽ ചെയ്ത കേസ് ആണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും ടിഎംസി വാദിച്ചു. ടിഎംസിയുടെ ആവശ്യം കൽക്കട്ട ഹൈക്കോടതി അംഗീകരിച്ചില്ല.
വിമത എംഎൽഎമാർ നൽകിയ പരാതിക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പൊലീസ് നടപടിയ്ക്കെതിരെയുെം തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചു. 440 കോടി നിക്ഷേപമുള്ള 3 എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. ടിഎംസി ട്രഷറർ അരൂപ് ബിശ്വാസിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. അരൂപിന് ടിഎംസി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇതിനു പുറമെ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടന്നുവെന്നും, അക്കൗണ്ടിലേക്കെത്തിയ പണത്തിന്റെ സാമ്പത്തിക സ്രോതസ്സിൽ അന്വേഷണം ആവശ്യപ്പെട്ടും ടിഎംസിയുടെ എം.എൽ.എയും പരാതി നൽകിയിട്ടുണ്ട്.ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ബ്രാഞ്ച് അധികൃതരിൽ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അക്കൗണ്ടുകളിൽ ഡെബിറ്റ് മരവിപ്പിക്കാൻ തീരുമാനിക്കുകയും ബാങ്ക് അധികൃതരുമായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.









