Headlines

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍

 

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കി പരാതികളില്‍ നടപടി തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അന്‍സിബ ഹസന്‍. താന്‍ നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണമെന്ന പേരില്‍ പൊലീസ് നടത്തിയത് പ്രഹസനമായിരുന്നു എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. കേവലം ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാര്‍മികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാന്‍ ഇത്രക്ക് അനുഭവിച്ചതെങ്കില്‍, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും താന്‍ മനസിലാക്കുന്നുവെന്ന് അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ അല്പം പോലും ഭയപ്പെടുന്നില്ലെന്നും അന്‍സിബ എഴുതി. (ansiba hassan fb post after issues in amma)

 

 

നടി ലക്ഷ്മിപ്രിയ, ടിനി ടോം തുടങ്ങിയവര്‍ക്കെതിരായാരുന്നു അന്‍സിബയുടെ പരാതി. തന്റെ പരാതിയില്‍ പൊലീസ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബയുടെ ഫേസ്ബുക്ക് കുറിപ്പ് പുറത്തെത്തിയിരിക്കുന്നത്. എങ്കിലും വൈകിയായാലും തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസവും അന്‍സിബ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശനേയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്.അന്‍സിബയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

 

നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാള്‍?

പലവട്ടം ആലോചിച്ചും സ്വയം പാകപ്പെടുത്തിയുമാണ് ഇങ്ങനെയൊരു നിയമപോരാട്ടത്തിന് ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഈ വഴിയില്‍ എന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യമെനിക്കുണ്ടായിരുന്നു.

കേവലം ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാര്‍മികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാന്‍ ഇത്രക്ക് അനുഭവിച്ചതെങ്കില്‍, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും ഞാന്‍ നല്ലവണ്ണം മനസിലാക്കുന്നു.

സിസ്റ്റത്തില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ചില ധാര്‍മ്മികതകളുണ്ട്, അതിനെയെല്ലാം കാറ്റില്‍പ്പറത്തി സിസ്റ്റം മുന്നോട്ട് പോകുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടാത്തതിന് ഒരേയൊരു കാരണമേയുള്ളൂ, അങ്ങകലെ ഞാന്‍ നീതിയുടെ ആ തുണ്ടു വെളിച്ചം കാണുന്നുണ്ട്. അതിലേക്കുള്ള യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന യാഥാര്‍ത്ഥ്യവും എന്നെ ഭയപ്പെടുത്തുന്നില്ല.

നിയമം അറിയാഞ്ഞിട്ടാണ് സിസ്റ്റം ഈ വിചിത്ര നടപടികള്‍ കാട്ടിക്കൂട്ടുന്നതെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. അവര്‍ക്ക് പിന്നിലുള്ള രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. സാധാരണഗതിയില്‍ പോലീസിന് ഒരു പരാതി ലഭിച്ചാല്‍ അതില്‍ പ്രാഥമിക അന്വേഷണം നടത്താം, എന്നാല്‍, അത് തെളിവെടുപ്പിനുള്ള അവസരമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയ നിയമം. പക്ഷേ, എന്റെ രണ്ട് പരാതികളില്‍ ‘പ്രാഥമിക അന്വേഷണം’ എന്ന പേരില്‍ പോലീസ് നടത്തുന്ന പ്രഹസനങ്ങള്‍, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകമാണെന്ന് ആര്‍ക്കും മനസ്സിലാകും.

ഒരു പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനുള്ള പോലീസിന്റെ പരിധി, ആ പരാതിയില്‍ കേസെടുക്കാന്‍ തക്കവണ്ണമുള്ള ഒരു കുറ്റകൃത്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക മാത്രമാണ്. എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പോലീസ് ചെയ്യുന്നത് പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴിയെടുക്കലാണ്; അതിലുമുപരി ഒരുപടി കൂടി കടന്ന് പ്രതികളുടെ വരെ മൊഴിയെടുക്കുന്നു! ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ എങ്ങനെയാണ് പോലീസ് പ്രതികളുടെ മൊഴിയെടുക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് സാക്ഷികളുടെയും പ്രതികളുടെയും മൊഴിയെടുക്കേണ്ടത്. അതിനുശേഷം പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടാല്‍ അത് തള്ളിക്കളയാനും, ആ തള്ളിക്കളയലിനെ ചോദ്യം ചെയ്യാന്‍ പരാതിക്കാരിക്ക് നിയമപരമായ അവസരം നല്‍കാനും ഇവിടെ വ്യവസ്ഥയുണ്ട്. എന്നിരിക്കെ, നിലവിലില്ലാത്ത കീഴ്വഴക്കങ്ങളുടെ പുറകെ ഓടി സിസ്റ്റം എന്താണ് ഉദ്ദേശിക്കുന്നത്?.

രണ്ട് പരാതികളിലും പ്രതികളുടെ മൊഴിയെടുത്ത ശേഷം, അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയുന്നു, ‘പരാതിയില്‍ കഴമ്പില്ലെന്ന് ഞങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് പോലീസ് കേസെടുക്കില്ല’ എന്ന്! തൊട്ടടുത്ത ദിവസം അതിനെ ശരിവെച്ചുകൊണ്ട് പോലീസ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നു, പരാതി തള്ളിക്കളഞ്ഞു എന്ന്! തൊട്ടുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് നന്ദിയും പ്രശംസയും അര്‍പ്പിച്ചുകൊണ്ട് പ്രതികളുടെ ഫേസ്ബുക്ക് പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെടുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ മുന്നേ പരാതിക്കാരിക്ക് കൊടുക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ തന്നെ അത്തരം യാതൊരു റിപ്പോര്‍ട്ടുകളും പരാതിക്കാരിയായ എനിക്ക് ഈ നിമിഷം വരെയും കിട്ടിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെയും അവര്‍ പരിഹസിക്കുകയാണ്. ‘ഇനി കോടതിയെയും വിശ്വാസമില്ലെന്ന് ഇവള്‍ പറയുമെന്ന’ തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇടുന്നു.

എന്നാല്‍, എനിക്കെതിരെ ഒരു വ്യാജ പരാതി നല്‍കിയാല്‍, ഒറ്റനോട്ടത്തില്‍ കള്ളപ്പരാതിയാണെന്ന് ബോധ്യപ്പെടുന്ന ഒന്നായാല്‍ പോലും, ഉടന്‍ തന്നെ എന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നു, ഭീഷണിപ്പെടുത്തുന്നു, മാപ്പ് പറയിച്ച് എഴുതി ഒപ്പിടിവിക്കുന്നു! അത് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കാന്‍ പരാതിക്കാരിക്കും കൂട്ടാളികള്‍ക്കും അവസരമൊരുക്കിക്കൊടുക്കുന്നു, ഇതെല്ലാം നടക്കുന്നത് സാക്ഷരകേരളത്തിലാണ് എന്നതാണ് ഒരു വിഷമം.

പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ എന്റെ ഒരു പരാതിയില്‍ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല.

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഞാന്‍ അല്പം പോലും ഭയപ്പെടുന്നില്ല. കാരണം, അങ്ങ് വിദൂരതയിലാണെങ്കിലും ആ നീതിദേവതയുടെ മുഖം ഇപ്പോഴും എനിക്ക് വളരെ അടുത്തെന്നോണം വ്യക്തമായി കാണാം.

സത്യമേവ ജയതേ!