Headlines

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ മുഖത്തടിച്ച് യുവാക്കള്‍; അക്രമം ജയ്പൂരിലെ പ്രതിഷേധത്തിനിടെ

 

ജയ്പൂര്‍: കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം. ഇന്ന് ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയില്‍ രണ്ട് യുവാക്കള്‍ മുഖത്ത് അടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും ചിലര്‍ അഭിജിത്ത് ദിപ്‌കെയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധ റാലിയില്‍ അഭിജിത്ത് ദിപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

 

ജയ്പൂരിലെ ആക്രമണത്തിന് മറുപടിയുമായി അഭിജിത്ത് ദീപ്‌കെ രംഗത്തെത്തിയിരുന്നു. ആക്രമണങ്ങള്‍ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അടയാളമെന്ന് അഭിജിത്ത് ദീപ്‌കെയുടെ പ്രതികരണം. സമാധാനപരമായി ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും താന്‍ ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായി ആണെന്നും ദീപ്‌കെ പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നും അഭിജിത്ത് ദീപ്‌കെ ആവർത്തിച്ചു.ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അണിനിരക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 13ന് ഉള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകന്‍ ദീപ്കെ വ്യക്തമാക്കിയിരുന്നു. നേരിട്ട് തന്നെ എല്ലായിടത്തും എത്തുമെന്നും ദീപ്കെ പറഞ്ഞിരുന്നു.

 

 

നിരവധി പേരാണ് സിജെപിയുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിനായി ജന്തര്‍ മന്തറില്‍ അണിനിരന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് ഒരാഴ്ച കൂടി കാത്തിരിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞിരുന്നു. രാജി ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം എന്ന മുന്നറിയിപ്പും സിജെപി നല്‍കിയിരുന്നു.