Headlines

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ല, തെളിവില്ലെന്ന വിജിലൻസ് കോടതി പരാമർശം നീക്കി ഹൈക്കോടതി

 

ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടിയ്ക്ക് താൽകാലിക ആശ്വാസം. തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതി പരാമർശം ഹൈക്കോടതി നീക്കി. തന്ത്രിയുടെ ജാമ്യം തള്ളിക്കളയണമെന്ന ആവശ്യവും എസ്ഐടി ഉന്നയിച്ചിരുന്നു. എന്നാൽ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പരാമർശങ്ങൾ കേസിന്റെ മുന്നോട്ട് പോക്കിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ്ഐടി ഹർജി നൽകിയത്.

 

 

അറസ്റ്റിലായ 41 ദിവസം കഴിഞ്ഞപ്പോഴാണ് കേസിൽ തന്ത്രി കണ്ഠര് രാജീവരരിന് ജാമ്യം അനുവദിച്ചത്. തന്ത്രിക്ക് കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായും മറ്റുള്ള ആളുകളുമായും തന്ത്രിയ്ക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം എസ്ഐടിയുടെ പക്കൽ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുപോലും അവ പരിശോധിക്കാനോ തെളിവുകൾ പരിഗണിക്കാനോ വിചാരണക്കോടതി തയ്യാറായിരുന്നില്ല എന്നായിരുന്നു എസ്ഐടിയുടെ വിലയിരുത്തൽ.2025ൽ ശബരിമലയിലെ ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്ഐടി ഇന്നലെ അറിയിച്ചിരുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ വിശദാംശങ്ങൾ അടുത്ത റിപ്പോർട്ടിലൂടെ അറിയിക്കുമെന്നും എസ്.ഐ.ടി വ്യക്തമാക്കി. സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികളെ കുറിച്ച് അന്വേഷണം നടത്തും. 1998ലെ ചെമ്പ് പാളികളിലേക്കും അന്വേഷണം നടത്തും. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു.