Headlines

‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

 

ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ്. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. വെടിനിർത്തലിനും, സമാധാന നീക്കങ്ങൾക്കുമിടെയാണ് വീണ്ടും സംഘർഷം.ഫെബ്രുവരി 28നായിരുന്നു ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ചത്. പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധത്തിൽ സമാധാനത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലാക്രമണം. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം. ലെബനോൻ തലസ്ഥാനം ബെയ്റൂത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിനാണ് ഇറാന്റെ മറുപടി. മണിക്കൂറുകൾക്കുള്ളിൽ തലസ്ഥാനം ടെഹ്റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ ഇസ്രയേലും തിരിച്ചടി നൽകി.

 

താമസസമുച്ചയം ഉൾപ്പെടെ തകർന്നെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ഇസ്രയേലിലേക്ക് ഇറാനും യെമനിലെ ഹൂതികളും ആക്രമണം തുടരുന്നെന്നന്നാണ് വിവരം.ഇറാനെതിരെ പ്രത്യാക്രമണം വേണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ആക്രമണം. ലെബനോനിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തേയും ട്രംപ് വിമർശിച്ചിരുന്നു. തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭായോഗം വിളിച്ചു. ആക്രമണം ഒരാഴ്ച നീളുമെന്ന് ഇറാനും, ഇറാനെ ചാമ്പലാക്കുമെന്ന് ഇസ്രയേലും ഭീഷണി മുഴക്കി. യുദ്ധത്തിന്റെ നൂറാംദിനത്തിലാണ് പശ്ചിമേഷ്യയെ അശാന്തമാക്കി വീണ്ടും സംഘർഷം കനക്കുന്നത്.