നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ആലപ്പുഴ DySP സുനിൽ രാജിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. അന്വേഷണം അട്ടിമറിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് എസ്ഐടി നീക്കം.
ആലപ്പുഴ എംഎൽഎ എ ഡി തോമസിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. അതേസമയം ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിന്റെ തെളിവ് എസ്ഐടിക്ക് ലഭിച്ചു. കേസിലെ മുഖ്യസാക്ഷിയായ മാധ്യമപ്രവർത്തകൻ ജോജി ജോസഫിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലപ്പുഴ മുൻ എസ്പി ചൈത്ര തെരേസ ജോൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്നാണ് എസ്ഐടി നിർണായക കണ്ടെത്തൽ. മർദ്ദന ദൃശ്യങ്ങളുടെ ആധികാരികതയിലും എസ്ഐടിക്ക് സംശയമില്ല. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനായ ജോജി ജോസഫിന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തി. സംഭവത്തിന്റെ സാക്ഷികളായ നാല് പേരെയും മൊഴി നൽകാനായി വിളിപ്പിച്ചു. അന്വേഷണ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ള റിപ്പോർട്ട് കൊടുക്കാനാണ് നിലവിലെ തീരുമാനം.








