Headlines

യുഡിഎഫ് ഉടന്‍ വാക്കുപാലിക്കും? കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി

 

കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്. ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ത്രീ യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ മനസിലാക്കിയ ശേഷം പരമാവധി വേഗത്തില്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്. (ksrtc gender ticket starts today)

 

 

സൗജന്യ യാത്രയ്ക്ക് ദൂരപരിധിയുണ്ടാകുമോ, മറ്റ് ഉപാധികള്‍ വരുമോ തുടങ്ങി നിരവധി സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ടെങ്കിലും ജോലിക്കും മറ്റുമായി കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാര്‍ അങ്ങേയറ്റം ആഹ്ലാദത്തിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടപ്പിലാക്കുന്ന ആദ്യ തീരുമാനങ്ങളില്‍ ഒന്നുതന്നെയാകും സ്ത്രീകളുടെ സൗജന്യ യാത്രയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിക്കറ്റ് മെഷീനില്‍ അപ്പ്‌ഡേഷന്‍ വന്നിട്ടുണ്ടെന്നും ഇന്നുമുതല്‍ സ്ത്രീയോ പുരുഷനോ എന്ന് മാര്‍ക്ക് ചെയ്യാമെന്നും കണ്ടക്ടര്‍മാര്‍ വിശദീകരിച്ചു.പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.