Headlines

യൂണിഫോമില്ലാതെ രാത്രി ബസ് സ്റ്റാന്‍ഡിലെത്തി വനിതാ പൊലീസ് കമ്മിഷണര്‍; കൂടെച്ചെല്ലാന്‍ ക്ഷണിച്ച് നാല്‍പതോളം പുരുഷന്‍മാര്‍!

 

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാനിറങ്ങിയ വനിതാ പൊലീസ് കമ്മിഷണറെ രാത്രിയില്‍ ഒപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചത് നാല്‍പതോളം പുരുഷന്‍മാരെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ മല്‍കജ്ഗിരി കമ്മിഷണറായ വി.സുമതിക്കാണ് ദുരനുഭവം.

സാധാരണ യാത്രക്കാരിയെപ്പോലെ രാത്രി പന്ത്രണ്ടരയ്ക്ക് ബസ് സ്റ്റാന്‍ഡിലെത്തിയ അവര്‍ പുലര്‍ച്ചെ മൂന്നരയോളം സ്റ്റാന്‍ഡില്‍ തുടര്‍ന്നു. ഈ മൂന്ന് മണിക്കൂറിനിടെ നാല്‍പതിനടുത്ത് പുരുഷന്‍മാരാണ് സുമതിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചത്. പലരും ലഹരി ഉപയോഗിച്ചവരായിരുന്നുവെന്നും കൂട്ടത്തില്‍ വിദ്യാര്‍ഥികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആണ്‍കുട്ടികളുടെ കൂട്ടവും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മഫ്തിയില്‍ പൊലീസുകാര്‍ സമീപ പ്രദേശങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ആരെങ്കിലും മോശമായി പെരുമാറാന്‍ ശ്രമിച്ചാല്‍ നേരിടുന്നതിനായിട്ടായിരുന്നു ഇത്. ബസ് കയറാനെത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് പലരും പൊലീസുദ്യോഗസ്ഥയെ സമീപിക്കുകയും കൂടെചെല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ഉപദ്രവിക്കാനും അതിക്രമത്തിനും ശ്രമിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

രാത്രി പട്രോളിങ് എത്രത്തോളം കാര്യക്ഷമാണെന്ന് അറിയുന്നതിനും പ്രശ്നബാധിതമായ പൊതുവിടങ്ങള്‍ തിരിച്ചറിയുന്നതിനും രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ദൗത്യം സഹായിച്ചുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി.