Headlines

‘ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുൾപ്പെടെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇടതുപക്ഷം അധികാരത്തിൽ വരാൻ’; കെ എൻ ബാലഗോപാൽ

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരുക്കുമെന്ന് കെ എൻ ബാലഗോപാൽ. ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുൾപ്പെടെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുന്ന സാഹചര്യമുണ്ടായിട്ടും കേരളം എല്ലാ മേഖലയിലും മുന്നോട്ട് പോയി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കേരള സർക്കാരിന് സാധിച്ചു.എക്സിറ്റ് പോളുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടാറില്ലെന്നും, വളരെ കുറഞ്ഞ സാമ്പിളുകൾ മാത്രം ശേഖരിച്ച് തയ്യാറാക്കുന്ന ഇത്തരം കണക്കുകളെ പൂർണ്ണമായി വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്ത് വർഷക്കാലം ഭരിച്ച ഗവൺമെന്റിനെതിരെ സാധാരണ നിലയിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകാമെങ്കിലും, കേരളത്തിൽ ജനങ്ങൾ ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരു തൂക്കുസഭയുമുണ്ടാകാൻ സാധ്യതയില്ലെന്നും ബിജെപിക്ക് എക്സിറ്റ് പോളുകളിൽ പറയുന്നതുപോലുള്ള നേട്ടങ്ങൾ ഉണ്ടാകില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. കൊല്ലം ജില്ലയിൽ ഇത്തവണ ഇടതുമുന്നണിക്ക് മികച്ച ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനകത്തെ തർക്കങ്ങളും ബാനറുകൾ മാറ്റുന്നതും അവരുടെ ആഭ്യന്തര കാര്യമാണെന്നും അത് ഇടതുമുന്നണിയെയോ പത്രപ്രവർത്തകരെയോ ബാധിക്കുന്ന വിഷയമല്ലെന്നും മന്ത്രി പരിഹസിച്ചു.