അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിന്റെ വാദം തള്ളി നിതിന്റെ സഹോദരി ഭർത്താവ് അശോകൻ. മരണം ലോൺ ആപ്പിൽ ഒതുക്കുന്നത് ശരിയായ രീതിയല്ലെന്ന് വിമർശനം. ജാതി അധിക്ഷേപം നടന്നിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സഹോദരീ ഭർത്താവ്. പൊലീസിനും മാനേജ്മെന്റിനും പ്രതികളെ സംരക്ഷിക്കുന്ന നിലപാടെന്നും വിമർശനം.
തനിക്ക് വേണ്ടി ലോണെടുത്തു എന്നു പറയുന്ന വാദം തെറ്റാണെന്ന് നിതിന്റെ സഹോദരി ഭർത്താവ് പറഞ്ഞു. നിതിൻ പരാതി നൽകിയതായി സഹോദരിമാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. മാനേജ്മെന്റും പൊലീസും കേസ് ലോൺ ആപ്പിൽ തീർക്കാൻ നോക്കുന്നു. റാം എന്ന അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായ രീതിയിൽ അല്ല അന്വേഷണമെന്ന് അശോകൻ പറഞ്ഞു.നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജാതി അധിക്ഷേപ ആരോപണം തെറ്റാണ്. നിതിൻ ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നാണ് കോളജിന്റെ വിശദീകരണം. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പർ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ ആവർത്തിച്ചപ്പോൾ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.









