തിരുവനന്തപുരത്ത് പണവും മദ്യവും ഒഴുക്കി വോട്ട് നേടുന്നെന്ന ആരോപണം പരാജയം സമ്മതിച്ചുകൊണ്ടുള്ള സിപിഐഎം ജല്പനകളെന്ന് ബിജെപി സ്ഥാനാർഥി കരമന ജയൻ. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ശിവൻകുട്ടിയും റഹീമും തിരുവനന്തപുരത്ത് പണവും മദ്യവും ഒഴുക്കി വോട്ട് നേടുന്നത് എന്ന് ആരോപണം ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയം സമ്മതിച്ചുകൊണ്ടുള്ള ജല്പനങ്ങളാണ് ഇതൊക്കെ. ബിജെപിയുടെ സംഘടന സംവിധാനം നഗരത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബിജെപിക്ക് പണമൊഴുക്കി ജന പിന്തുണ തേടേണ്ട ആവശ്യമില്ലെന്നും കരമന ജയൻ വ്യക്തമാക്കി.
ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും തിരുവനന്തപുരം നഗരത്തിലെ മണ്ഡലങ്ങളിൽ പിന്തുണ വർദ്ധിച്ചുവരുകയാണ്. റഹീം പറയുന്നതുപോലെ ഒരു വീട്ടിൽ പതിനായിരം രൂപ നൽകി വോട്ട് വാങ്ങേണ്ട ഗതികേട് ബിജെപിക്ക് ഇല്ല. ശിവൻകുട്ടിക്ക് നഗരത്തിലെ ജനങ്ങളെ കുറിച്ച് അറിയില്ലെ. ഇവിടെയുള്ളവർ മദ്യം കഴിച്ചും പണം വാങ്ങിയുമാണോ വോട്ട് ചെയ്യുന്നത്. നേമത്ത് ശിവൻകുട്ടി ഇങ്ങനെയാണോ വിജയിച്ചത്. ഞാൻ ശിവൻകുട്ടിയെ വെല്ലുവിളിക്കുന്നു, 45,000 തിൽ അധികം വോട്ട് നേടാൻ ആകില്ല.
65,000 ത്തിലധികം വോട്ട് നേടി രാജീവ് ചന്ദ്രശേഖർ നേമത്ത് വിജയിക്കും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ താൻ ഉറപ്പായും വിജയിക്കും. ഞാൻ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ തീരദേശങ്ങളിലെ സ്ത്രീകളുടെയും സഹോദരിമാരുടെയും വേദനകൾ ഞാൻ കണ്ടിട്ടുണ്ട്. തീരദേശത്തെ പ്രയാസങ്ങൾ കേൾക്കുന്നതിനുവേണ്ടി അവിടം കേന്ദ്രീകരിച്ച് ഒരു എംഎൽഎ ഓഫീസ് അവിടെ ഉറപ്പായും തുറക്കും.
ഞങ്ങൾക്ക് ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിച്ചു. ശിവൻകുട്ടിക്ക് 2016 ലേതിന് സമാനമായ പരാജയം ഉണ്ടാവും. തിരുവനന്തപുരത്തുകാരെ അധിഷേപിക്കുന്ന നിലയിലേക്ക് സിപിഐഎം അധപ്പതിച്ചിരിക്കുന്നു. കേന്ദ്രസർക്കാരും തിരുവനന്തപുരത്തെ മണ്ഡലങ്ങളും കോർപ്പറേഷനും ചേർന്ന ത്രിബിൾ എൻജിൻ സർക്കാർ ആകും തിരുവനന്തപുരം ഭരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








