ക്രൈസ്ത സഭകൾക്കെതിരായ പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും പരാമർശത്തിൽ രൂക്ഷവിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതു രംഗത്തുള്ള ചിലർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു. ഭീഷണിയുടെ സ്വരം വിലപ്പോകില്ല. മതനേതാക്കൾ മിണ്ടാപ്രാണികൾ ആയിരിക്കണം എന്നു പറയുന്നത് ശരിയല്ലെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. (Pala Bishop against PC George and Shaun George)
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കൻമാരെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേതിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. മതനേതാക്കൻമാർക്കെതിരെ മാന്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതും പ്രതികരിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല. അഭിപ്രായങ്ങൾ പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അത് മാനിക്കാതെ സംസാരിക്കുന്നത് തെറ്റാണ്. ഭീഷണിയുടെ സ്വരം വിലപ്പോകില്ല. ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല – അദ്ദേഹം പറഞ്ഞു.കയ്യടി കിട്ടാൻ വേണ്ടി ചാനൽ ഭാഷാ സംസ്കാര സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അത്തരം തെറ്റുകൾ നമ്മൾ സമൂഹത്തെ അറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ നിന്നുണ്ടാകുന്നത് നല്ലതാണ്. അത്തരത്തിൽ നിരവധി നേതാക്കൾ സഭയിൽ നിന്നുണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാരമ്പര്യം നേടിയെടുത്ത നിരവധി പേർ ഉണ്ട്. എന്നാൽ അവർക്കൊക്കെ ചേരാത്ത രീതിയിൽ നിലപാടുകൾ പറയുന്നത് ശരിയല്ല. എല്ലാ മെത്രാന്മാരും നിഷ്പക്ഷരായിരിക്കണം എന്ന് പറയാൻ സാധിക്കില്ല. അതൊന്നും ഒരിക്കലും നടപ്പിലാക്കാൻ സാധിക്കില്ല. മിണ്ടാപ്രാണികൾ ആയിരിക്കണം എന്നു പറയുന്നത് ശരിയല്ല . ആയിരക്കണക്കിന് വൈദികരും സമർപ്പിതരും ഉള്ളതാണ് സഭ. സഭയെ മൂലയ്ക്ക് ഇരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം എന്നത് ശരിയല്ല. അങ്ങനെ മിണ്ടാതിരുന്നാൽ നമ്മളുടെ വ്യക്തിത്വം നഷ്ടപ്പെടും. ഓൾ വെയ്സ് ന്യൂട്രൽ എന്നാൽ ഓൾ വേയ്സ് ഇറലെവെന്റ് എന്നാണ്. നമ്മുടെ രാജ്യം നമ്മുടെ വ്യക്തിത്വം എന്താണെന്ന് പറയാൻ അവകാശം നൽകുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് രഹസ്യമായി വോട്ടിന്റെ കാര്യം പറഞ്ഞു എന്നല്ലേ പറയുന്നതെന്നും എന്തിനാണ് രഹസ്യമായി പറയുന്നത് പരസ്യമായി വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. സത്യത്തെ സധൈര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കു. സമൂഹത്തിൽ മതത്തിന് ഒരു വലിയ പങ്കുവഹിക്കാൻ ഉണ്ട്. ബലഹീനമായ വാക്കുകൾ എവിടെയും വന്നു നിന്ന് പറയാമെന്ന് കരുതരുത്. സത്യം മുക്കി കളയുകയും അതിനെ കാണാതെ പോകുകയും ചെയ്യുമ്പോൾ അസ്വസ്ഥത ഉണ്ടാകും. ആരെയും ആക്ഷേപിക്കാനും ഒരു കള്ളത്തരവും പറയാനല്ല. വെറുതെ ഓരോ ആക്ഷേപവും വിളിച്ചു കൂവുകയാണ് – മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.








