Headlines

‘ആറന്മുളയിൽ വീണാ ജോർജ് സേഫ്’; 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയം ഉറപ്പ്; സിപിഐഎം ബൂത്ത് തല അവലോകനം

ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഐഎം ബൂത്ത് തല അവലോകനം. ഏഴായിരം വോട്ടിന് വീണ ജയിക്കും എന്ന് സിപിഐഎം വിലയിരുത്തൽ. ത്രികോണ പോരിൽ കുമ്മനം രാജശേഖരൻ കൂടുതൽ യുഡിഎഫ് വോട്ടുകൾ പിടിക്കുമെന്നും സിപിഐഎം വിലയിരുത്തി. കഴിഞ്ഞ തവണ 19,000ലേറെ വോട്ടുകൾ നേടിയാണ് വീണാ ജോർജ് വിജയിച്ചത്.

4500 – 5000 വോട്ടിന് അടൂർ നിലനിർത്തുമെന്നു സിപിഐയുടെയും കണക്ക്. കോന്നിയിലും എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും എന്ന് സിപിഐഎം കണക്ക്. റാന്നിയിൽ എൽഡിഎഫ് കണക്ക് 5000. തിരുവല്ലയിലും എൽഡിഎഫ് കണക്ക് 5000. റാന്നിയിൽ പ്രമോദ് നാരായണനും തിരുവല്ലയിൽ മാത്യു ടി തോമസും ജയിക്കും എന്നാണ് സിപിഐഎമ്മിന്‍റെ ബൂത്ത് തല അവലോകന റിപ്പോർട്ട്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫിന് വിജയം ഉറപ്പെന്നാണ് ബൂത്ത് തല അവലോകന റിപ്പോർട്ട്. ബിജെപി വൻ മത്സരം കാഴ്ചവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം എറണാകുളത്തും പാലായിലും കൊല്ലത്തും കാസർഗോഡും നേട്ടം ഉണ്ടാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ. എറണാകുളത്ത് 6 സീറ്റുകൾ ഉറപ്പ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ തൃപ്പൂണിത്തുറയും പിടിച്ചെടുക്കും. ആലുവയിൽ ശക്തമായ മത്സരം നടത്താനായി. സംഘടനാ സംവിധാനം ജില്ലയിൽ കൃത്യമായി പ്രവർത്തിച്ചുവെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് കൈമാറി. തിരുവനന്തപുരം നേമത്തും വട്ടിയൂർക്കാവിലും വിജയം ഉറപ്പെന്നാണ് സിപിഐഎം വിലയിരുത്തൽ.

പാലായിൽ ജോസ് കെ മാണി ജയിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ. നിലവിലുള്ള 5 സീറ്റുകൾ നിലനിർത്തും. പാലാ കൂടെ ചേർക്കുമ്പോൾ 6 സീറ്റുകൾ ജില്ലയിൽ നിന്ന് ലഭിക്കുമെന്നും സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പാലായിൽ ഷോൺ ജോർജ് വോട്ട് വർദ്ധിപ്പിക്കുന്നത് എൽഡിഎഫിന് അനുകൂലമാകും. പൂഞ്ഞാറിൽ ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. കടുത്തുരുത്തിയിലും കോട്ടയത്തും ഡീൽ നടന്നതായും വിലയിരുത്തൽ.

കൊല്ലം ജിലയിൽ 6 മുതൽ 9 സീറ്റ് വരെ നേടുമെന്ന് CPIM ജില്ലാ നേതൃത്വം. 5 മണ്ഡലങ്ങളിൽ ശക്തമായ മത്‌സരം നടന്നു. ഭരണവിരുദ്ധ വികാരമില്ലെങ്കിൽ മികച്ച മികച്ച വിജയം നേടുമെന്നും സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

കാസർകോട്ടെ സിപിഐഎം സിറ്റിംഗ് സീറ്റുകളിൽ കടുത്ത മത്സരം നടന്നുവെന്ന് സിപിഐഎം വിലയിരുത്തൽ. തൃക്കരിപ്പൂരിൽ 4900 വോട്ടിന്റെ ഭൂരിപക്ഷമെന്ന് മണ്ഡലം കമ്മിറ്റിയുടെ കണക്ക്‌. തൃക്കരിപ്പൂരിൽ ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നാണ് വിലയിരുത്തൽ.

ഉദുമയിൽ 1500 വോട്ടിന് പിന്നിൽ. കാസർഗോഡ് ഷാനവാസ് പാദൂർ നാൽപതിനായിരത്തിലേറെ വോട്ട് നേടും. മഞ്ചേശ്വരത്ത് പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടാവില്ലെന്ന് വിലയിരുത്തൽ. ഉറച്ച വോട്ടുകളുടെ കണക്കാണ് മണ്ഡലം കമ്മറ്റികൾ ജില്ലാ കമ്മിറ്റിക്ക്‌ നൽകിയത്.