പതിനൊന്നാം ദിവസവും മധ്യപൂർവേഷ്യ അശാന്തം. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപത്തിയാറ് വയസുകാരിയാണ് ആക്രമണത്തിൽ മരിച്ചത്.നിരവധി പേർക്ക് പരുക്കേറ്റു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. എണ്ണപ്പാടം ലക്ഷ്യമാക്കി കഴിഞ്ഞ രാത്രി വന്നത് 12 ഡ്രോണുകളാണ്. അൽ ഖർജിന് നേരെ 2 ഡ്രോൺ, കിഴക്കൻ പ്രവിശ്യയിലേക്ക് 1 ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമവും ഉണ്ടായി. എല്ലാ ഡ്രോണുകളും മിസൈലും സൗദി പ്രതിരോധ സേന തകർത്തു.അൽ ഖർജിലാണ് അമേരിക്കയുടെ സൈനിക താവളമായ പ്രിൻസ് സുൽത്താൻ എയർ ബേസ് ഉള്ളത്. സൗദിക്കെതിരെതിരെ കഴിഞ്ഞ 4 ദിവസമായി നിരന്തരമായ ആക്രമണങ്ങളാണ് ഇറാൻ അഴിച്ചുവിടുന്നത്. സൗദിക്കെതിരെ 145 ഓളം ഡ്രോൺ മിസൈൽ ആക്രമണങ്ങൾ ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഇറാന്റെ എണ്ണശേഖരം കൈവശപ്പെടുത്താനുള്ള സാധ്യത തള്ളാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ എണ്ണയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണോ വേണ്ടയോ എന്ന് ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ല.പക്ഷേ പലരും അതേപ്പറ്റി സംസാരിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
എൻ ബി സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം.വെനസ്വേലയിൽ നിന്നും അമേരിക്കയ്ക്ക് ഇപ്പോൾ എണ്ണ ലഭിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.








