Headlines

‘സത്യം ജയിച്ചു’; ഡല്‍ഹി മദ്യനയ അഴിമതി കേസിലെ വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. (Delhi liquor policy case)സത്യം എല്ലായ്‌പ്പോഴും വിജയിക്കും. ബിജെപിക്ക് അധികാരം വേണമെങ്കില്‍, കേസില്‍ തന്നെ ജയിലിലടയ്ക്കുന്നതിനുപകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമായിരുന്നു. ഞങ്ങള്‍ക്ക് നീതി നേടിത്തന്ന ജഡ്ജിയോട് നന്ദി രേഖപ്പെടുത്തുന്നു – അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന എന്നാണ് അദ്ദേഹം കേസിനെ വിശേഷിപ്പിച്ചത്. പ്രധാനപ്പെട്ട അഞ്ച് നേതാക്കളെ ജയിലിലിട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെ നശിപ്പിക്കാനാണ് ഈ ഗൂഢാലോചനയിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലടച്ചു. ആറ് മാസം ജയിലില്‍ കിടന്നു. ഞങ്ങളുടെ ഉപമുഖ്യമന്ത്രി, മനീഷ് സിസോദിയയെ ഏകദേശം രണ്ട് വര്‍ഷക്കാലമാണ് ജയിലിലടച്ചത്. ഇത് പൂര്‍ണമായും ഒരു വ്യാജ കേസായിരുന്നു. ഞങ്ങള്‍ക്ക് മേല്‍ ചെളിവാരിയെറിഞ്ഞു. ചെലിവിഷന്‍ ചാനലുകള്‍ 24 മണിക്കൂറും ചര്‍ച്ചകള്‍ നടത്തി. കെജ്‌രിവാളിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അധികാരത്തിന് വേണ്ടി, രാജ്യത്തോയും ഭരണഘടനയേയും വച്ച് ഇങ്ങനെ കളിക്കരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു – അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള കളികള്‍ കളിക്കരുതെന്നും അധികാരത്തില്‍ വരണമെങ്കില്‍ നല്ല കാര്യങ്ങള്‍ ചെയ്യൂവെന്നും അദ്ദേഹം ബിജെപിയെ ഉദ്ദേശിച്ച് പറഞ്ഞു. രാജ്യത്ത് നിരവധിയായ പ്രശ്‌നങ്ങള്‍ ഉണ്ട്. അത് പരിഹരിക്കൂ. അങ്ങനെ അധികാരത്തില്‍ വരൂ- അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സിബിഐ്ക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ കവിത തുടങ്ങി കേസിലെ 23 പേരെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം കോടതി തള്ളി. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശയുണ്ട്.