Headlines

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പാഠപുസ്തകത്തിലെ പരാമർശം; മാപ്പ് പറഞ്ഞ് NCERT, പാഠഭാഗം പിൻവലിച്ചു

ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിയ ശേഷം പാഠഭാഗം പുനഃക്രമീകരിക്കുമെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി.
ജുഡീഷ്യല്‍ അഴിമതി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എന്‍സിഇആര്‍ടി. പുസ്തകത്തിലെ ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ചുള്ള ഭാഗത്തില്‍ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിഇആര്‍ടിയുടെ ക്ഷമാപണം. ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിയ ശേഷം പാഠഭാഗം പുനഃക്രമീകരിക്കുമെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി. എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പുസ്തകം നീക്കം ചെയ്യുകയും ഹാര്‍ഡ് കോപ്പികളുടെ വിതരണം നിര്‍ത്തിവെക്കുകയും ചെയ്തതായി എൻസിഇആർടി അറിയിച്ചു.

ചില അനുചിതമായ ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍സിഇആര്‍ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന, മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്‍സിഇആര്‍ടി പുറത്തിറക്കിയ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറയുന്ന ഭാഗത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. വിഷയം അഭിഭാഷകര്‍ ശ്രദ്ധയില്‍പ്പെടുത്തി, ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവുണ്ടെന്നും സ്വമേധയ ഇടപെടാന്‍ തീരുമാനിച്ചുവെന്നും ചീഫ് ജസ്റ്റിസ് സുര്യകാന്ത് പറഞ്ഞിരുന്നു. എത്ര ഉന്നതരായാലും നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി എൻസിഇആർടി രംഗത്തെത്തിയത്.മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്വിയുമായിരുന്നു ഇക്കാര്യം ചീഫ് ജസ്റ്റിസിന് മുന്‍പാകെ അവതരിപ്പിച്ചത്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു കപില്‍ സിബലിന്റെ ആവശ്യം. അതേസമയം വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകരും ജഡ്ജിമാരുമെല്ലാം അസ്വസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഒട്ടേറെ ഫോണ്‍ വിളികളും മെസ്സേജുകളും ലഭിച്ചു. അതിനാല്‍ സ്വമേധയ ഇടപെടുകയാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

പാഠപുസ്തകത്തില്‍ ഈ ഉള്ളടക്കം ഉള്‍പ്പെടുത്തിയതല്ല പ്രശ്‌നമെന്നും തിരഞ്ഞുപിടിച്ച് ഈ വിഷയം കൈകാര്യം ചെയ്തതാണ് ആശങ്കപ്പെടുത്തുന്നതെന്ന് സിങ്വി ചൂണ്ടിക്കാണിച്ചിരുന്നു. ഉദ്യോഗസ്ഥതലത്തില്‍, രാഷ്ട്രീയത്തില്‍, പൊതുജീവിതത്തില്‍ എല്ലാമുള്ള അഴിമതി മറച്ചുവച്ച് ജുഡീഷ്യറിക്ക് പിന്നാലെ വന്നു എന്നും സിംഘ്‌വി ആരോപിച്ചിരുന്നു.

അതേസമയം എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം പിന്‍വലിച്ചതായി എൻസിഇആർടി അറിയിച്ചു. എന്‍സിഇആര്‍ടിയുടെ വെബ്‌സൈറ്റില്‍ നിന്നും പുസ്തകം പിന്‍വലിച്ചു. പാഠഭാഗം സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. സുപ്രീം കോടതി ഇടപെടലിന് പിന്നാലെ തന്നെ വിവാദഭാഗം പിന്‍വലിച്ചതായാണ് വിവരം.

എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.