മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 1.55നാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കർഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവായിരുന്നു. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. ഈ മാസം ഒന്നാംതീയതി മുതൽ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രിയിൽ അദേഹത്തെ സന്ദർശിച്ചിരുന്നു. 15-ാം വയസിൽ കമ്യൂണിസ്റ്റ് പാർടി അംഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു.
തമിഴ്‌നാട് സർക്കാരിന്റെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നല്ലകണ്ണിനെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെ ലഭിച്ച തമിഴ്‌നാട് സർക്കാരിന്റെ 10 ലക്ഷം രൂപയുടെ പുരസ്‌കാരം 5000 രൂപ കൂടി ചേർത്ത് തിരികെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. തമിഴ്‌നാട് സർക്കാർ നൽകിയ വീട് സൗജന്യമായി വേണ്ടെന്ന് പറഞ്ഞ് വാടക നൽകിയിരുന്നു. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.







