Headlines

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്.സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി നടപടിയ്ക്കെതിരെയാണ് കെവിഎൻ പ്രൊഡക്ഷൻസ് കേസ് നൽകിയത്. കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിയ്ക്കാനിരിക്കെയാണ് നിർമാതാക്കളുടെ നടപടി. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർപേഴ്സന്റെ നിർദേശവും നിർമാതാക്കൾ അംഗീകരിച്ചു.

ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയും നിർമാതാക്കൾ കോടതിയെ സമീപിക്കുകയുമായിരുന്നു. ഒരു മാസത്തിലേറെയായി കേസുമായി ബന്ധപ്പെട്ട് സിനിമ കോടതിയിലെത്തി. ഇതിനിടെ സുപ്രീംകോടതിയെയും നിർമാതാക്കൾ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഇപ്പോൾ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

റിവൈസിങ് കമ്മിറ്റി പരിശോധിച്ച ശേഷം വളരെ വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ച് ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതാണ് നീക്കത്തിന് പിന്നിൽ.