Headlines

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം. (Deepak’s death: Court to consider Shimjita Mustafa’s bail plea today)
ദീപകിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് യാദൃശ്ചികമായ സംഭവമല്ലെന്നും, ഷിംജിത ആസൂത്രിതമായി വീഡിയോ എടുത്തതും ഉദ്ദേശപൂര്‍വ്വം അത് പ്രചരിപ്പിച്ചതുമാണ് മരണത്തിന് കാരണമെന്നുമാണ് പൊലീസിന്റെ വാദം. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.പയ്യന്നൂര്‍ രാമന്തളി റൂട്ടിലോടുന്ന ‘അല്‍ അമീന്‍’ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ലൈംഗികാതിക്രമം കാട്ടിയെന്ന് സൂചിപ്പിച്ചാണ് യുവതി വിഡിയോ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപക് ആത്മഹത്യ ചെയ്തതോടെ യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.