വയനാട് ‍ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാർ മാനന്തവാടി നിയോജക മണ്ഡലത്തിലെ കുറുക്കന്മൂലയിൽ; കുറവ് കുറിച്യാട്

വയനാട് ജില്ലയിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 78 മത്തെ ബൂത്തായ കുറുക്കന്മൂലയിലാണ്. ഇവിടെ 1021 പേരാണ് വോട്ടര്‍മാരായിട്ടുളളത്. 507 പുരുഷന്‍ന്മാരും 514 സ്ത്രീകളു മാണ് ഇവിടെ വോട്ടര്‍മാരായി ഉള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ബൂത്ത് 83 കുറിച്യാടാണ്. 29 പുരുഷന്‍ന്മാരും 29 സ്ത്രീകളുമാണ് ഇവിടെയുള്ളത്.

ക്യാമറകണ്ണില്‍ 412 ബൂത്തുകള്‍
സജീവമായി കണ്‍ട്രേള്‍ റൂം

നിയമസഭ തെരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്ന തിനായി ഇത്തവണ 412 പോളിംഗ് ബൂത്തുകളിലാണ് വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തിയത്. ഇതില്‍ ഏറെയും വനമേഖലയിലേയും മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലേയും ബൂത്തുകളായിരുന്നു. ബൂത്തുകളിലെ ദൃശ്യങ്ങള്‍ തല്‍സമയം പരിശോധിക്കുന്നതിനായി കളക്ടട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചിരുന്നു.

24 പോളിംങ് ബൂത്തുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരു ബൂത്ത് മോണിറ്ററിംഗ് ഓഫീസര്‍ എന്ന വിധത്തിലായിരുന്നു ക്രമീകരണം. ഇത്തരത്തില്‍ 18 ബൂത്ത് മോണിറ്ററിംഗ് ഓഫീസര്‍മാരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ 11 അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരും, 7 ഐ.ടി മിഷന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. പരിശോധനയില്‍ ഏതെങ്കിലും ബൂത്തുകളില്‍ പ്രശ്നം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉടന്‍ പരിഹരിക്കുന്നതിനായി പോലീസ്, കെ.എസ്.ഇ.ബി, എന്‍.ഐ.സി തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ സജീവമായിരുന്നു. സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ടി.ജെ. സെബാസ്റ്റ്യനായിരുന്നു വെബ്കാസ്റ്റിംഗ് സംവിധാനത്തിന്റെ നോഡല്‍ ഓഫീസര്‍ ചുമതല.

പോള്‍ മാനേജര്‍ വെബ്സൈറ്റ് നിയന്ത്രിക്കുന്നതിനായി ആറ് ജീവനക്കാരെയാണ് കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചത്. പോള്‍ വയനാട് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും, സി- വിജില്‍ ആപ് മുഖാന്തരം ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനും രണ്ട് വീതം ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചു. വിവിധ സാങ്കേതിക സഹായങ്ങള്‍ക്കായി കെല്‍ട്രോണിന്റെ നാല് ജീവനക്കാരും ഉണ്ടായിരുന്നു.

കോളനികളില്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡ് പരിശോധന:
പിടിച്ചെടുത്തത് അഞ്ചര ലിറ്റര്‍ അനധികൃത മദ്യം

നിയമസഭ തെരഞ്ഞടുപ്പിന്റെ ഭാഗമായി ജില്ലയിലെ 82 കോളനികളില്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ അഞ്ചര ലിറ്ററോളം അനധികൃത മദ്യം പിടിച്ചെടുത്തു. വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്നലെ 23 സ്‌ക്വാഡുകളാണ് ജില്ലയിലെ കോളനികളില്‍ പ്രത്യേക നിരീക്ഷണം നടത്തിയത് . മാനന്തവാടി ,കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ 9 വീതം സ്‌ക്വാഡുകളും ബത്തേരിയില്‍ 5 സ്‌ക്വാഡുകളുമാണ് പരിശോധനക്കിറങ്ങി. രാവിലെ ആറു മുതല്‍ തുടങ്ങിയ 24 മണിക്കൂര്‍ നീണ്ടു നിന്നു.
ട്രൈബല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍മാര്‍, മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ചാര്‍ജ് ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍, പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ 4 പേരാണ് സ്‌ക്വാഡിലുള്ളത.് കൂടാതെ പോലീസ്, എക്സൈസ് വകുപ്പിന്റെ ഇടപെടലും സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി.