Headlines

‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍

 

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി. മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോളെന്നും എന്നാല്‍ ഉണ്ടായില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. വിശദീകരണം തേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

എന്നാല്‍, വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ സര്‍ക്കാരിനെ പ്രതിപക്ഷം പിന്തുണച്ചു. ആര്‍എസ്എസ് അജണ്ട കേരളത്തിന് നടപ്പാക്കേണ്ട ബാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. വന്ദേമാതരത്തിന് ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്‍ക്കുന്നത് പോലെ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. എഴുന്നേറ്റ് നിന്നാണ് എല്ലാവരും കേട്ടത്. പ്രതിപക്ഷം എഴുന്നേറ്റ് നിന്നില്ല. മുഴുവന്‍ ചൊല്ലുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കേണ്ട ബാധ്യത കേരളത്തിന് ഇല്ല. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഴുവന്‍ ചൊല്ലി – അദ്ദേഹം പറഞ്ഞു.

 

കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സഭ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം ആലപിച്ചത്. ദേശീയഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന ലോക്ഭവന്‍ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. സഭ നടപടികളുടെ തുടക്കത്തിലും ഒടുക്കത്തിലും പൊലീസ് ബാന്‍ഡ് ബ്യൂഗിളില്‍ വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികള്‍ മാത്രമാണ്.