Headlines

‘ഇത് എന്റെ മാത്രമല്ല;എല്ലാ ഇന്ത്യക്കാരുടെയും യാത്രയാണ്; പ്രധാനമന്ത്രിക്കും 140 കോടി ജനങ്ങള്‍ക്കും നന്ദി’; ശുഭാംശു ശുക്ല

ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ശുഭാംശു ശുക്‌ളയോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലയത്തിലേക്ക് തന്റെ കാല്‍വെപ്പ് എങ്കിലും ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന് കുതിച്ച് ചാട്ടമെന്ന് ശുഭാംശു ശുക്ല. ബഹിരാകാശ വീക്ഷണത്തില്‍ ഇന്ത്യ ഭൂപടത്തേക്കാള്‍ വലുതെന്നും ഭൂമി ഒറ്റഗൃഹമെന്നും ശുഭാംശു. ഇന്ത്യയുടെ ബഹിരാകാശ നിലയം ഉടനെന്നും ശുഭാംശുവിന്റെ യാത്ര ഭാരതീയര്‍ക്ക് പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം തത്സമയം സ്ട്രീം ചെയ്തു.

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഭൂപടത്തിലുള്ളതിനോക്കാള്‍ വലുതും പ്രൗഢവുമായി കാണുന്നുവെന്ന് ശുഭാംശു സംഭാഷണത്തിനിടെ പറഞ്ഞു. മാതൃരാജ്യത്ത് നിന്ന് അകലെയാണെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തോട് അടുത്താണ് നിങ്ങള്‍ എന്ന് പ്രധാനമന്ത്രി ശുഭാംശുവിനോടും പറഞ്ഞു. നിങ്ങളുടെ പേരില്‍ പോലും ‘ ശുഭം’ എന്ന വാക്കുണ്ട്. നിങ്ങളുടെ യാത്ര പുതിയ, പ്രതീക്ഷ നല്‍കുന്നതുമായ തുടക്കമാണ്, നമുടെ രാജ്യത്തെ യുവജനതയ്ക്ക് വേണ്ടിയുള്ള ഒരു ശുഭാരംഭം. ഇപ്പോള്‍, നമ്മള്‍ സംസാരിക്കുമ്പോള്‍, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങള്‍ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ആവേശം, അഭിമാനം, പ്രതീക്ഷകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരാളായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നമ്മുടെ ദേശീയ പതാക ബഹിരാകാശത്തേക്ക് കൊണ്ടുപോയ നിങ്ങളെ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ദൗത്യത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു – പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശ നിലയത്തില്‍ താന്‍ സുരക്ഷിതനാണെന്നും ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു മറുപടി പറഞ്ഞു. ആശംസകള്‍ക്ക് പ്രധാനമന്ത്രിയോടും 140 കോടി ഇന്ത്യക്കാരോടും നന്ദി പറയുന്നു. ഭൂമിയില്‍ നിന്ന് ഭ്രമണപഥത്തിലേക്കുള്ള 400 കിലോമീറ്റര്‍ യാത്ര എന്റെ യാത്ര മാത്രമല്ല, മുഴുവന്‍ രാജ്യത്തിന്റെയും യാത്രയാണ് – അദ്ദേഹം പറഞ്ഞു.

ആക്‌സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്‌സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.പരീക്ഷണങ്ങള്‍,സുരക്ഷിതമായ തിരിച്ചുവരവ് എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ISS-ലേക്കുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നു. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യുന്നു.

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.

14 ദിവസത്തെ ഈ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാനുളള ഇന്ധനമാണ് രാജ്യത്തിന് ആക്‌സിയം ഫോര്‍ മിഷന്‍.