Headlines

‘പി.ആർ ഏജൻസി എഴുതിക്കൊടുത്ത ആക്ഷേപം ഉപേക്ഷിക്കുന്നതാണ് നല്ലത്, സതീശൻ പ്രസംഗത്തിൽ കൈ ചുണ്ടുന്നത് പോലും പി.ആർ ഏജൻസി പറഞ്ഞിട്ട്’; വി ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വി.ശിവൻകുട്ടി. പ്രതിപക്ഷ നേതാവിൻെറ ഡീൽ ആരോപണം എഴുതിക്കൊടുക്കുന്നത് പി.ആർ ഏജൻസി. പി.ആർ ഏജൻസി എഴുതിക്കൊടുത്ത ആക്ഷേപം ഉപേക്ഷിക്കുന്നതാണ് നല്ലത്. സതീശൻ പ്രസംഗത്തിൽ കൈ ചുണ്ടുന്നത് പോലും പി.ആർ ഏജൻസി പറഞ്ഞിട്ടാണെന്നും ശിവൻകുട്ടി വിമർശിച്ചു.

സിപിഐഎം – കോൺഗ്രസ് ഡീൽ ആരോപണം കേരളത്തിൽ വിലപ്പോകിവല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. സതീശന്റെ വസതിയിൽ വച്ച് ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. അതിന്റെ തെളിവുകൾ എന്റെ കയ്യിൽ ഇല്ല. സതീശൻ പറയുന്നതെല്ലാം പുച്ഛത്തോടെ തള്ളിക്കളയുന്നു. ഇതിന് ജനം മറുപടി നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് വോട്ട് അഭ്യർത്ഥിച്ചെന്നാണ് പരാതി. സംസ്ഥാന സര്‍ക്കാരിന്‍റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ട് മന്ത്രി വി ശിവൻകുട്ടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപിയുടെ പരാതി. ഇത് സംബന്ധിച്ച് ബിജെപിയുടെ നേമം മണ്ഡലത്തിലെ ലീഗൽ ഇൻ ചാർജാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയിരിക്കുന്നത്.