Headlines

പണം വാങ്ങി മേയര്‍ പദവി നല്‍കിയെന്ന ലാലി ജെയിംസിന്റെ ആരോപണം; വിജിലന്‍സില്‍ പരാതി

തൃശൂരില്‍ പണം വാങ്ങി മേയര്‍ പദവി നല്‍കിയെന്ന ലാലി ജെയിംസിന്റെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരായ ആരോപണത്തില്‍ വിജിലന്‍സില്‍ പരാതി. ലാലിയുടെ ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പൊതുപ്രവര്‍ത്തകനായ വിമല്‍ കെ കെ നല്‍കിയ പരാതിയിലെ ആവശ്യം.

പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ഉന്നയിച്ചത്. തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയായിരുന്നു ആരോപണം. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചു. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോട് പറഞ്ഞത്.

തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായി ആദ്യം ലാലി ജെംയിസിന്റെ പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നിജി ജസ്റ്റിന്റെ പേര് ഉയരുകയായിരുന്നു. പ്രസ്ഥാനത്തിനായി നാളിതുവരെ നിലകൊണ്ട തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നു മേയര്‍ പദവിയെന്ന് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. മേയറെ തീരുമാനിക്കുമ്പോള്‍ ചില നേതാക്കള്‍ക്ക് ചില പ്രത്യേത താത്പര്യങ്ങളുണ്ടായെന്ന് ലാലി ആരോപിച്ചു. ആര് മേയറാകണമെന്ന് ജനങ്ങളോട് ചോദിച്ച് ഒരു സര്‍വെ നടത്തിയാല്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ നേതാക്കള്‍ക്ക് തൃശ്ശൂര്‍ നഗരത്തില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും അറിയാതെ പോയതില്‍ വിഷമമുണ്ടെന്ന് ലാലി പറഞ്ഞു. ടേം വ്യവസ്ഥയില്‍ മേയറാകുന്നതിനോട് യോജിപ്പില്ല. തൃശൂരിനെ അഞ്ച് വര്‍ഷവും നയിക്കാന്‍ ഒരാള്‍ വേണം. താനിനി മേയറാകാനോ സ്റ്റാന്റിംഗ് കമ്മിറ്റിയിലിരിക്കാനോ മറ്റൊരു പദവിയിലിരിക്കാനോ ഇല്ലെന്നും ലാലി കൂട്ടിച്ചേര്‍ത്തു.