പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം; ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ

ഭൂട്ടാനിൽ നിന്നുള്ള കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു.തന്റെ വാഹനമായ ഡിഫൻഡർ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെയാണ് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

അതിനിടെ ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. എറണാകുളം കുണ്ടന്നൂരിൽ നിന്ന് ലാൻഡ് ക്രൂസർ പിടികൂടിയതിൽ ഉടമ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെചെയ്തുവരികയാണ്. വാഹന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിക്കും.