Headlines

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ഇന്ന് ചട്ടമ്പി സ്വാമി ജയന്തി. ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നതെന്ന് പഠിപ്പിച്ച ഗുരു… ചട്ടമ്പി സ്വാമികൾ.

നവോത്ഥാന കേരള സമൂഹത്തിൽ പുരോഗമനചിന്തയുടെ തുടക്കക്കാരിലൊരാളായിരുന്നു ചട്ടമ്പി സ്വാമികൾ. ജാതിയോ വംശമോ അല്ല ജിജ്ഞാസയാണ് അറിവിന്റെ ആധികാരികത നിശ്ചയിക്കുന്നതെന്ന് പ്രസ്താവിച്ചു ചട്ടമ്പി സ്വാമികൾ. സാമൂഹിക പരിഷ്‌കരണത്തിനായി വാദിച്ച ചട്ടമ്പി സ്വാമികൾ, മനുഷ്യസ്‌നേഹത്തിന്റെയും സമത്വത്തിന്റെയും പുരോഗമന ലോകം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സ്ത്രീപുരുഷ സമത്വം സാർവത്രിക വിദ്യാഭ്യാസം തുടങ്ങി കേരളസമൂഹം അന്നേ വരെ ചർച്ച ചെയ്യാത്ത വിഷയങ്ങൾ സ്വാമികൾ ധീരമായി പൊതുവേദികളിൽ അവതരിപ്പിച്ചു.

അറിവിനായുള്ള ദാഹമാണ് സ്വാമികളെ യാത്രകളിലേക്കും മഹാപണ്ഡിതന്മാരുമായുള്ള സഹവാസത്തിലേക്കുമൊക്കെ നയിച്ചത്. യോഗചര്യകളല്ല, ജീവിതവിശുദ്ധിയാണ് സന്ന്യാസത്തിന്റെ അടിസ്ഥാനമെന്ന് സ്വാമികൾ വിശ്വസിച്ചു. യുക്തിയുടെ വെളിച്ചത്തിൽ മതപുരാണങ്ങളേയും ആചാരങ്ങളേയും സമീപിച്ച സ്വാമികളുടെ കൃതികൾ സമൂഹത്തിലെ പൊതുധാരണകളെ തിരുത്തി. 1924 മേയ് അഞ്ചിനാണ് ചട്ടമ്പി സ്വാമികൾ സമാധിയായത്. സ്‌നേഹത്തിന്റെയും സമത്വത്തിന്റേയും ലോകത്തേക്ക് മനുഷ്യരാശിയെ ഇഴ ചേർക്കാൻ ശ്രമിച്ച നവോത്ഥാന നായകന്റെ പ്രസക്തി പുതിയകാലത്തും തുടരുകയാണ്.