Headlines

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

 

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്കായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് പ്രതികള്‍ നടത്തി. ഓണ്‍ലൈനായി കൊലപാതക രീതികള്‍ പഠിച്ചു. പദ്ധതി പാളിയാല്‍ അടുത്ത ശ്രമത്തിനുള്ള തയ്യാറെടുപ്പും പ്രതികള്‍ നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. (How Ketan’s family’s doubts exposed Pune murder plot by Siya and Chetan)

 

 

ഇഷ്ടമല്ലായിരുന്നെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറാമായിരുന്നില്ലെ? കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നെങ്കില്‍ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവര്‍ത്തിച്ച് ചോദിച്ചു. സമൂഹത്തിന് മുന്നില്‍ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികള്‍ക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിയ സിയ ഗോയല്‍. കൊലപാതകത്തിന് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്. അഞ്ച് മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ കാമുകന്‍ ചേതന്‍ ചൌധരിയുമായി സിയ ഫോണില്‍ സംസാരിച്ചു. വാട്‌സ്ആപ്പ് കോളിന് പുറമെയാണിത്. പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ നീണ്ട സംസാരം. ഇന്റര്‍നെറ്റില്‍ പലതരം കൊലപാതക രീതിയെക്കുറിച്ച് പ്രതികള്‍ തെരഞ്ഞു. രണ്ട് തവണ ശ്രമം നടത്തി. മൂന്നാം തവണയാണ് വിജയിച്ചത്.അതുവരെ യാതൊരു സംശയവും തോന്നിക്കാതെ കേതനെ അത്രമേല്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായി സിയ അഭിനയിച്ചു.മൂന്നാം ശ്രമം പരാജയപ്പെട്ടാല്‍ മഹാബലേശ്വറില്‍ എത്തിച്ച് അടുത്ത ശ്രമം നടത്താനും പദ്ധതിയുണ്ടായിരുന്നു. ലോഹഗട്ടില്‍ വച്ച് കൊലപാതകത്തിന് നാല് ദിവസം മുന്‍പും സിയയും കേതനും പോയിരുന്നു. അന്ന് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കേതന്‍ വീണില്ല. പാമ്പിന് കണ്ട് പേടിച്ച് തള്ളിപ്പോയതാണെന്ന് സിയ അന്ന് കള്ളവും പറഞ്ഞു. നിരന്തരം എന്തിന് ലോഹഗട്ട് കോട്ടയിലേക്ക് പോയെന്ന് കേതന്റെ കുടുംബം സിയയോട് ചോദിച്ചെങ്കിലും പരുങ്ങി. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. പ്രതികള്‍ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.