പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് ഇന്ന് പുലർച്ചെ 2.30ന് തുടക്കമായി.
പുലർച്ചെ ആരംഭിച്ച പിതൃതർപ്പണം ഉച്ചയോടെ അവസാനിക്കും. അറുപതോളം ബലിത്തറകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിന് വരിനിൽക്കാനുള്ള നടപ്പന്തൽ, ബാരിക്കേഡുകൾ എന്നിവയും സജ്ജമായി. ഒരേസമയം 500 പേർക്ക് നിൽക്കാവുന്ന രീതിയിലാണ് നടപ്പന്തൽ സജ്ജീകരിച്ചിരിക്കുന്നത്.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തലേദിവസം വ്രതമെടുത്ത്, ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.