തിരഞ്ഞെടുപ്പിൽ ബെറ്റ് പാലിച്ച സംഭവത്തിലേക്കാണ് ഇനി. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ വാക്കുപാലിച്ച് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയിൽ നടന്ന ചർച്ച രാഷ്ട്രീയമായ തർക്കത്തിലേക്കു നീങ്ങുകയും തുടർന്ന് പന്തായം വെക്കുകയുമായിരുന്നു. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ പരാജയപ്പെടുകയാണെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞിരുന്നത്. എം സ്വരാജ് പരാജയപ്പെട്ടാൽ മുസ്ലീം ലീഗിൽ ചേരാമെന്ന് ഗഫൂറും ബെറ്റ് വെച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാൻ തയാറാണെന്ന് അറിയിച്ചു സിപിഐ നേതാവ് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ ഭാഗമായി താൻ പ്രവർത്തിക്കുമെന്ന് ഗഫൂർ അറിയിക്കുകയായിരുന്നു. അദേഹം ഔദ്യോഗികമായി മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു.