Headlines

അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു

ദില്ലി: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മലയാളി രഞ്ജിതയും വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് പ്രദേശവാസികളായ മറ്റ് 34 പേരും മരിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.

ജൂൺ 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം സെക്കൻ്റുകൾക്കുള്ളിൽ തകർന്നുവീണത്. സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരുണ്ടായിരുന്നു വിമാനത്തിൽ. ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും ദുരന്തത്തിൽ മരിച്ചു.

യാത്രക്കാരിൽ 169 പേര്‍ ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. ലണ്ടനില്‍ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും ദുരന്തത്തിൽ മരിച്ചിരുന്നു. ഇതിന് പുറമെയാണ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിരവധി പേരും ദുരന്തത്തിന് ഇരയായത്.

അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയ്ക്ക് കണ്ണീരോടെ ഇന്ന് ജന്മനാട് വിട നൽകി . നൂറുകണക്കിന് ആളുകളാണ് പൊതുദർശനം നടന്ന പത്തനംതിട്ട പുല്ലാട് വിവേകാനന്ദ സ്കൂളിലും പിന്നീട് വീട്ടിലുമായി അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിച്ചു. രഞ്ജിതയുടെ മൃതദേഹം പത്ത് ദിവസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനായത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്സായിരുന്ന രഞ്ജിത അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. തിരികെ സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള നടപടികൾ പൂർത്തിയാക്കി നാട്ടിൽ നിന്നു മടങ്ങുമ്പോഴായിരുന്നു അപകടം.