Headlines

നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചന

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടർനടപടികൾ തീരുമാനിക്കും. കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോൾ ആക്ഷൻ കൗൺസിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്നതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആലോചനകൾ തുടരുകയാണെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിൽ കെ എ പോള്‍ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരുന്നു.

ഈ ഘട്ടത്തിലും നിമിഷപ്രിയയുടെ കുടുംബം കെ എ പോളിനൊപ്പം നിൽക്കുന്നതിലും ആക്ഷൻ കൗൺസിലിന് അതൃപ്തി ഉണ്ട്. ഇത്തരം നടപടികൾ ആക്ഷൻ കൗൺസിലിന്റെ വിശ്വാസ്യതയും പ്രസക്തിയെയും ബാധിക്കും എന്നാണ് വിലയിരുത്തൽ. ആക്ഷൻ കൗൺസിലിനും അഭിഭാഷകൻ സുഭാഷ് ചന്ദ്രനും എതിരെ കെ എ പോൾ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. തുടക്കം മുതല്‍ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്‌. നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. കൗണ്‍സിലിന്റെ തീരുമാനം.