തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ പത്ത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
അതേസമയം, കുട്ടിക്ക് കടിയേറ്റ വീട്ടിൽ ഇന്നലെ വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. പാമ്പുകളെ ഓടിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി നടത്തിയ ഈ നടപടിക്ക് ശേഷം പ്രദേശം നിരീക്ഷണത്തിലാണ്.
തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ പാമ്പു കടിയേറ്റത്. തലയിണയ്ക്കുള്ളിലായിരുന്നു പാമ്പുണ്ടായിരുന്നത്. എട്ടു വയസുകാരന്‍ അല്‍ജോയ്ക്കും പത്തു വയസുകാരന്‍ അനോഷിനും കടിയേറ്റു. അല്‍ജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







