രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് രണ്ടാം തവണയും സ്വർണവില കൂടി. രണ്ട് തവണയായി പവന് കൂടിയത് 5,450 രൂപയാണ്. സ്വർണവും വെള്ളിയും സർവകാല കുതിപ്പിലാണ്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി. വെള്ളിവിലയും സർവകാല റെക്കോഡിലെത്തി. വെള്ളി കിലോക്ക് മൂന്നേകാൽ ലക്ഷം രൂപയിലാണ് വിൽപന.ആഗോള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും ഡോളറിന് കരുത്ത് കുറയുന്നതും സ്വർണക്കുതിപ്പിന് ആക്കം കൂട്ടി. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോൾ സ്വർണക്കുതിപ്പിന് വേഗം കൂട്ടിയത്. ആശങ്കയിലായ യൂറോപ്യൻ നിക്ഷേപകർ കയ്യിലുള്ള പെൻഷൻ ഫണ്ടും അമേരിക്കൻ ഓഹരികളും വിറ്റഴിച്ച് സ്വർണത്തിലേക്ക് മാറിയതോടെ രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി.

ഇന്നലെ മൂന്ന് തവണയായി 3,160 രൂപ കൂടിയ ശേഷം വൈകുന്നേരത്തോടെ പവന് 560 രൂപ കുറഞ്ഞ് പവന് 1,08,840 രൂപയിലെത്തി. ഇന്ന് വീണ്ടും കുതിപ്പ് തുടർന്ന് പവന് രാവിലെ 3,650 രൂപ കൂടി 1,13,520 രൂപയിലെത്തി. രണ്ട് മണിക്കൂർ കഴിഞ്ഞതോടെ വില വീണ്ടും കൂടി. ഇത്തവണ പവന് കൂടിയത് 1,800 രൂപ. പവന് 1,15,320 രൂപ. ഈ വർഷം 160 ശതമാനം ഉയർച്ച രേഖപ്പെടുത്തിയ വെള്ളിയും സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 10 രൂപ കൂടി 325 രൂപയിലാണ് വിൽപന.

ലാഭമെടുപ്പിന്റേതായ തിരുത്തൽ വന്നാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. പണിക്കൂലിയും ജി എസ് ടിയും ചേർത്ത് ഒരു പവന്റെ ആഭരണം വാങ്ങാൻ ഇന്ന് 1,21,000 രൂപയിലേറെ നൽകണം. വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുകയാണ്.