സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടി എം തോമസ് ഐസക്ക്. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. മന്ത്രിസഭ പറയുന്നത് അനുസരിക്കുക മാത്രമാണ് ഗവർണറുടെ ജോലി. ഭരണഘടനയ്ക്ക് മുകളിൽ അല്ല പ്രോട്ടോകോൾ. തെറ്റായ ഭൂപടം പ്രദർശിപ്പിച്ച ശേഷമാണ് പ്രോട്ടോകോൾ ലംഘനം ആരോപിക്കുന്നത്. ഭാരതാംബയുടെ സങ്കല്പം ഇതല്ലെന്നും ഇന്ത്യൻ പതാകയിൽ എവിടെയാണ് കാവിക്കൊടിയെന്നും തോമസ് ഐസക്ക് ചോദിച്ചു.
അതേസമയം, മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. ത്രിവർണ പതാക ഏന്തിയ ഭാരതാംബയെ അമ്മയായി ആരും കണക്കാക്കുന്നില്ല.രണ്ട് വർഷം മുൻപ് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടപ്പോൾ അന്ന് താൻ പറഞ്ഞിരുന്നു ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്നത് ഒരു പക്ക ആർഎസ്എസുകാരനായിരിക്കുമെന്ന്. അതിപ്പോൾ അക്ഷരാർത്ഥത്തിൽ ശെരിയായി. സംഘപരിവാർ അജണ്ട അംഗീകരിക്കാൻ കഴിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.