ഫിഷറീസ് വകുപ്പ്: ലത്തീൻ സഭയയെ അനുനയിപ്പിക്കാൻ ശ്രമം

 

ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിൽ അതൃപ്തിയറിച്ച ലത്തീൻ സഭയയെ അനുനയിപ്പിക്കാൻ ശ്രമം. മന്ത്രിമാരായ കെ മുരളീധരനും, സിപി ജോണും സഭാ പ്രതിനിധികളുമായി ചർച്ച നടത്തുന്നു. ബിഷപ്പ് തോമസ് നെറ്റോ, ഫാ. ക്രിസ്തുദാസ്, ഫാ.ബീഡ് മനോജ് എന്നിവരുമായാണ് കൂടിക്കാഴ്ച്ച. സാധാരണ സന്ദർശന‌മെന്നാണ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തില്ലെന്നും അദേഹം പറഞ്ഞു. അവർക്ക് പറയാനുള്ളത് കേട്ടു.ചില കാര്യങ്ങളിൽ സമുദായ പരിഗണന നോക്കാറുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം മന്ത്രി സി പി ജോൺ പ്രതികരിക്കാൻ തയ്യാറായില്ല.

കാര്യങ്ങൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് സഭാ പ്രതിനിധിയായ യുജിൻ പെരേര പറഞ്ഞു. കടലിനെക്കുറിച്ചറിയുന്നവർ മന്ത്രിയാവണം. അക്കാര്യം മന്ത്രിമാരെ അറിയിച്ചു. മന്ത്രിമാർ അനുകൂലമായാണ് സംസാരിച്ചതെന്ന് അദേഹം വ്യക്തമാക്കി. മന്ത്രിമാരായ സിപി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. ആവശ്യം തിരുവനന്തപുരം ലത്തീൻ അതിരൂപത മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ആളാകണം ഫിഷറീസ് മന്ത്രി എന്ന് കഴിഞ്ഞ ദിവസവും ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു.മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സഭ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരിന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ നേരിട്ട് എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തീരദേശ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആശങ്കയാണ് സഭ പങ്കുവയ്ക്കുന്നത്.