ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകി ചൈന. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ചൈന നൽകിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രതികരിച്ചു.
ഇന്ത്യയുടെ നടപടികൾ ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രിക് വാഹന വ്യവസായത്തിന് അന്യായമായി ഗുണം ചെയ്യുമെന്നും ചൈനയുടെ വാണിജ്യ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയംഅവകാശപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം യൂറോപ്യൻ യൂണിയൻ, കാനഡ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും ചൈന ഇക്കാര്യങ്ങൾ ഉന്നയിച്ച് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതി വിപുലീകരിക്കാൻ ബീജിംഗ് ശ്രമിക്കുന്നതിനിടെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്ത്യയിലെ വാഹന വിപണിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ വിദേശ വിൽപ്പന വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന അവസരമായി ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ ഇതിനെ കാണുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ചൈന.