നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാര്‍ട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും. ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച സമാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനവും ചര്‍ച്ചയാവും. ദേശീയ രാഷ്ട്രീയ സാഹചര്യവും അവലോകനം ചെയ്യുമെന്ന് സിപിഎം വൃത്തങ്ങള്‍ പറഞ്ഞു. (Assembly election preparations; CPI(M) central committee meeting today).അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊണ്ട് സിപിഐഎമ്മിന്റെയും സിപിഐയുടെയും ഗൃഹസന്ദര്‍ശന പരിപാടിക്ക് ഇന്നലെ തുടക്കമായി. നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളെ നേരിട്ട് കേള്‍ക്കുന്ന പരിപാടി ഒരാഴ്ച നീണ്ടുനില്‍ക്കും. തദ്ദേശ തരഞ്ഞെടുപ്പിലെ തോല്‍വി ഉള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് എല്‍ഡിഎഫിനെ എത്തിക്കുക എന്നുള്ളതാണ് ഗൃഹസന്ദര്‍ശന പരിപാടിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ നയങ്ങളും ഭരണനേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കും. തിരുവനന്തപുരം മണ്ണന്തലയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പരിപാടിക്ക് നേതൃത്വം നല്‍കി.മന്ത്രിമാരും എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും അടക്കം ഓരോ ജില്ലകളിലും വീടുകളില്‍ നേരിട്ട് എത്തുന്നുണ്ട്. ആലപ്പുഴയില്‍ ബിനോയ് വിശ്വം നേതൃത്വം നല്‍കി.

ഇതിനിടെ ഗൃഹ സന്ദര്‍ശനത്തിന്റെ മാര്‍ഗരേഖ സിപിഐഎം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച തുടങ്ങി ജനങ്ങള്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേള്‍ക്കണം. തര്‍ക്കിച്ചു ജയിക്കാന്‍ അല്ല, ശരിയായ ധാരണയില്‍ എത്തിക്കാന്‍ ക്ഷമാപൂര്‍വ്വം ഇടപെടണം. വര്‍ഗീയ സംഘടനകളെ വിമര്‍ശിക്കുന്നത് സിപിഐഎം മുസ്ലിം വിരുദ്ധ സമീപനം അല്ല സ്വീകരിക്കുന്നതെന്നും വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ പത്മകുമാറിനെതിരായ നടപടിയെടുക്കാത്തതും വിശദീകരിക്കണം. രാഷ്ട്രീയക്കാരന്‍ ആയാലും തന്ത്രിയായാലും കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ജനങ്ങളെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.