‘ഖത്തറിലെ ആക്രമണം ബുദ്ധിപരമായിരുന്നില്ല’; ഇസ്രയേൽ പ്രധാനമന്ത്രിയോട് ട്രംപ്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹുമായി ടെലഫോണിൽ ചർച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ദോഹയിലെ ആക്രമണം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

അതിനിടെ ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുള്ള ആക്രമണത്തെ മോദി അപലപിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അതേസമയം ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനെ പിന്തുണച്ച് അറബ് ലോകം.യുഎഇ പ്രസിഡന്റ് ദോഹയിൽ നേരിട്ടെത്തി ഖത്തറിന് ഐക്യദാർഡ്യം അറിയിച്ചു.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഖത്തറിലെത്തും.ജോർദാനും ഖത്തറിന് പിന്തുണയറിയിച്ചു. എന്നാൽ ഖത്തറിൽ പരാജയപ്പെട്ട ദൗത്യം പൂർത്തിയാക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ശത്രുക്കൾ എവിടെയായിരുന്നാലും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥ്യം വഹിക്കുന്ന ഖത്തറിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം പുകയുകയാണ്. അന്താരാഷ്ട്രയുദ്ധനിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന് സൗദി അറേബ്യയും യുഎഇയും ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ വിമർശിച്ചു.