ദേശീയപാതാ ഉദ്ഘാടന വിവാദത്തിൽ കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് റോഡ് ഷോ ആരംഭിച്ചു.
കോഴിക്കോട് രാമനാട്ടുകര മുതലാണ് മന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തതിൽ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണൻകുട്ടിയും ചടങ്ങിൽ നിന്ന് ഒഴിവായി. പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ചടങ്ങ് രാഷ്ട്രീയ പക്ഷപാതത്തിന്റെ വേദിയാക്കി മാറ്റിയെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കാസർഗോഡ് സമാന്തര ഉദ്ഘാടനം നടത്തി സിപിഐഎം പ്രതിഷേധം അറിയിച്ചു.
അതേസമയം, കേരള വികസനത്തിന് അനിവാര്യമായ പദ്ധതിയായിരുന്നു ദേശീയപാത 66. കിഫ്ബി വഴിയാണ് പണം ചെലവാക്കിയത്. വലിയ സമരമാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടത്തിയത്. എല്ലാ പ്രതിഷേധങ്ങളെയും ഫലപ്രദമായി സർക്കാർ പ്രതിരോധിച്ചുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പൊതു മരാമത്ത് വകുപ്പിനെ അവഗണിച്ചത് വ്യക്തിപരമല്ല, രാഷ്ട്രീയ പകപോക്കലാണെന്ന് അദേഹം ആരോപിച്ചു.







