ഗോവ ബാഗി ബീച്ചിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മുൻകൂർ ജാമ്യം തേടി ക്ലബ്ബ് ഉടമകൾ. ലുത്ര സഹോദരന്മാർ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി രോഹിണി കോടതി നാളെ പരിഗണിക്കും. അപകടത്തെ തുടർന്ന് സമഗ്ര അന്വേഷണമാണ് ഗോവ സർക്കാർ പ്രഖ്യാപിച്ചത്.ഡിസംബര്‍ 7-ന് ഉണ്ടായ തീപിടുത്തത്തിന് ശേഷം നിശാ ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജീവ് സിന്‍ഹാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍, ജീവനക്കാരന്‍ ഭരത് കോഹ്ലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാല് സഹ ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെയും ഇന്ന് അറസ്റ്റിലായി. ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്‌ലന്റിലേക്ക് കടന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് അകമാണ് ഇരുവരും രാജ്യംവിട്ടത്. ഇമിഗ്രേഷൻ ബ്യൂറോ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ലുത്ര സഹോദരന്മാരുടെ മുൻകൂർ ജാമ്യാപേക്ഷ.
തീപിടുത്തത്തിൽ മരിച്ച 25 പേരിൽ 17 പേരുടെ കുടുംബങ്ങൾക്ക് ഗോവ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 85 ലക്ഷം അനുവദിച്ചതായും ബാക്കിയുള്ളവരുടെ ബാങ്ക് വിശദാംശങ്ങൾ ശേഖരിക്കുന്നതായും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. വിഷയത്തിൽ സമഗ്ര അന്വേഷണ റിപ്പോർട്ട് 8 ദിവസത്തിനകം ലഭിക്കുമെന്നും പരിശോധിച്ചതിന് ശേഷം കർശന നടപടി ഉണ്ടാകുമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരിൽ ക്ലബിലെ 14 ജീവനക്കാരും നാല് വിനോദ സഞ്ചാരികളും ആണ്.








