Headlines

വിവാദങ്ങള്‍ക്കിടെ ഫ്രഷ് കട്ടി മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു; പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്‌കരണ പ്ലാന്റ് തുറന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെയാണ് തുറന്നത്. പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയെന്ന് ഫ്രഷ് കട്ട് മാനേജിംഗ് ഡയറക്ടര്‍ സുജീഷ് കോലോത്ത്‌തൊടി പറഞ്ഞു. അതേസമയം പ്ലാറ്റിനെതിരെ സമരം ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം

കഴിഞ്ഞമാസം 21നാണ് ഫ്രഷ് കട്ട് പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം ഉണ്ടായത്. ഫാക്ടറിക്ക് തീയിടുന്നതുള്‍പ്പടെ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാന്റ് അടച്ചത്. പ്ലാന്റ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പൊലീസ് സുരക്ഷയില്‍ പ്ലാന്റ് തുറക്കാന്‍ അനുമതി നല്‍കിയത്.

അതേസമയം ഇന്നലെ ദുര്‍ഗന്ധം അനുഭവപ്പെട്ടതായും ജില്ലാ കലക്ടര്‍ ഒരു ദിവസമെങ്കിലും ഇവിടെ വന്ന് സ്ഥിതി മനസ്സിലാക്കണം എന്നും പ്രദേശത്തെ വീട്ടമ്മമാര്‍ ആവശ്യപ്പെടുന്നു. സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഇതിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരായ സമരത്തില്‍ ആദ്യകാലം മുതല്‍ സജീവമായിരുന്ന കരിമ്പാലക്കുന്ന് ആറുവിരലില്‍ മുഹമ്മദ് അന്തരിച്ചു.ഫാക്ടറിയില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ തുറന്ന് ശ്വാസതടസം നേരിടുന്നതിനാല്‍ ഓക്‌സിജന്‍ മാസ്‌ക്കോടുകൂടിയായിരുന്നു ഇയാള്‍ ജീവിച്ചിരുന്നത്.