Headlines

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം; സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പ്രതിഷേധിക്കും; DMO ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. ഡോക്ടർ പി ടി വിപിന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് വെട്ടേറ്റത്. കെജിഎംഒഎ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും. എല്ലാ ആശുപത്രികളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോ.വിപിനെ തയ്ക്ക് വെട്ടിപ്പരുക്കേൽപ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്. മൂർച്ചയേറിയ കൊടുവാൾ ഉപയോഗിച്ചായിരുന്നു പ്രതിയുടെ ആക്രമണം. ഡോക്ടറുടെ വെട്ട് ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു ആക്രമണ ശേഷം പ്രതി പ്രതികരിച്ചത്.

ആസൂത്രിതമായാണ് പ്രതി ആക്രമണം നടപ്പാക്കിയത്. രണ്ട് കുട്ടികൾക്കൊപ്പമാണ് പ്രതി ആശുപത്രിയിൽ എത്തിയത്. പിന്നീട് കുട്ടികളെ പുറത്ത് നിർത്തിയ ശേഷം അകത്ത് പ്രവേശിച്ച് കൈയിലെ ബാഗിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് ഡോക്ടറുടെ തലയിൽ വെട്ടുകയായിരുന്നു. മകളുടെ മരണത്തെ തുടർന്ന് പ്രതി മാനസിക സംഘർഷത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത്.