ശബരിമല തീർത്ഥാടക തിരക്ക്; കാനനപാതയിൽ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ശബരിമലയിൽ ഇന്ന് ഇതുവരെ ദർശനം നടത്തിയവരുടെ എണ്ണം എഴുപതിനായിരം കടന്നു. 4 മണി വരെ 73,679പേർ ദർശനം നടത്തി. പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർധനവുണ്ടായി.

ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കാനനപാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. പുല്ലുമേട് വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെ പ്രവേശിച്ച് ഇവർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.

അതേസമയം, ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്ത് എത്തണമെന്ന് എ.ഡി.എം നിർദേശിച്ചു. ഭക്തർ തിരക്ക് കൂട്ടാതെ സാവധാനം മല ചവിട്ടണം. ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും എ ഡി എം വ്യക്തമാക്കി.