‘2 ലക്ഷം ഞങ്ങൾക്ക് ഒന്നിനും തികയില്ല, കുട്ടിയുടെ കൈ വച്ചെങ്കിലേ ഇനി ആശ്വാസമാകൂ’; പാലക്കാട്ടെ 9 കാരിയുടെ അമ്മ പ്രസീത

പാലക്കാട് പല്ലശ്ശനയിൽ ഒൻപത് വയസ്സുകാരി വിനോദിനിയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ആശ്വാസമായില്ലെന്ന് അമ്മ പ്രസീത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം ഒന്നും ഞങ്ങൾക്ക് ഒന്നിനും തികയില്ല, കുട്ടിയുടെ കൈ വച്ചെങ്കിലേ ഇനി ആശ്വാസമാകൂ. സർക്കാർ ഈ സഹായത്തിൽ മാത്രം ഞങ്ങളെ ഒതുക്കരുതെന്നും തങ്ങളെ മറക്കരുതെന്നും അമ്മ പ്രസീത പറഞ്ഞു.

നിലവിൽ പ്രഖ്യാപിച്ച പണം ഒന്നിനും തികയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പോയാലും വീണ്ടും ഇങ്ങോട്ട് തന്നെയാണ് ഞങ്ങൾ വരേണ്ടത്. വാടക വീട്ടിലാണ് ഞങ്ങൾ കഴിയുന്നത് അവിടുത്തെ വാടക കൊടുക്കേണ്ടതുണ്ട്. മകൾ ഇനി സ്കൂളിൽ പോകുകയാണെങ്കിൽ ഓട്ടോ ഫീസ് അടക്കം നൽകണം. കടം വാങ്ങിയാണ് ഞങ്ങൾ കോഴിക്കോട് നിൽക്കുന്നത് ഇനി തിരിച്ചുപോകുമ്പോൾ അത്കൊടുക്കണം ഇങ്ങനെ ആവശ്യങ്ങൾ ഏറെയാണ്. നല്ല കൃതിമ കൈ വെക്കണമെങ്കിൽ ഏകദേശം 25 ലക്ഷം രൂപയോളം വേണമെന്നാണ് പറയുന്നത് അതിനൊക്കെ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും മകളുടെ വിദ്യാഭ്യാസ അടക്കം സർക്കാർ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വിനോദിനിയുടെ വലതു കൈ മുറിച്ച് മാറ്റി രണ്ടുമാസം പിന്നിട്ടിട്ടും സർക്കാർ തങ്ങളെ പരിഗണിക്കുന്നില്ല എന്നതായിരുന്നു അമ്മ പ്രസീത വ്യക്തമാക്കിയത്. കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും സഹായിക്കണമെന്ന അഭ്യർത്ഥന മാത്രമാണെന്നും അമ്മ പറഞ്ഞത് .
പിന്നാലെ സർക്കാർ ഇടപെടൽ ഉണ്ടായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപയാണ് കുടുംബത്തിന് നൽകുക. വിഷയം സമഗ്രമായി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് രണ്ടംഗസമിതിയെ നിയോഗിച്ചിട്ടുണ്ട് .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദിനി ഉടൻ ആശുപത്രി വിടും.