ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ തിരിച്ചടി നൽകിയത്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്.”കഴിഞ്ഞ രാത്രി വളരെ അപകടകാരികളായ ഇറാൻകാർക്ക് നേരെ ഞങ്ങൾ ശക്തമായ ആക്രമണം നടത്തി. അവർക്ക് എന്തോ തകരാറുണ്ട്, അവർ മാനസികരോഗികളാണ്,” യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
“കഴിഞ്ഞ രാത്രി ഞങ്ങൾ ഇറാനെ വളരെ ശക്തമായിത്തന്നെ പ്രഹരിച്ചു. നിങ്ങൾ ആക്രമിക്കുമ്പോഴെല്ലാം ഞങ്ങളും തിരിച്ചടിക്കുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും അവർ മാന്യമല്ലാത്ത രീതിയിൽ കളിക്കുന്നവരാണ്, അതുകൊണ്ട് അവർ എല്ലാവരെയും ലക്ഷ്യം വയ്ക്കുന്നു, ഒരുപക്ഷേ എന്നെയും ഉൾപ്പെടെ. ഞങ്ങൾക്ക് അവരെ ഇഷ്ടമല്ല. എനിക്ക് അവരെ ഇഷ്ടമല്ല. അവർ തിന്മ നിറഞ്ഞ മനുഷ്യരാണ്. ഇറാന്റെ ആണവവിമുക്തീകരണമാണ് ലക്ഷ്യം, ഞങ്ങൾ അവരെ ആണവവിമുക്തമാക്കുക തന്നെ ചെയ്യും,” ട്രംപ് പ്രസ്താവിച്ചു.







