പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. ഫണ്ട് ദുരുപയോഗ കേസിൽ ആണ് നടപടി. മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളും ഫണ്ടുകളുടെ ഉറവിടങ്ങളും അന്വേഷണ ഏജൻസി ഇപ്പോൾ അന്വേഷിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി പരാജയപ്പെട്ടതിന് ശേഷമാണ് ഈ ബാങ്ക് അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ള വിവാദം ഉയർന്നുവന്നത്. അക്കൗണ്ടുകളിൽ നിക്ഷേപിച്ച ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ച് പാർട്ടിയുടെ അന്നത്തെ ട്രഷററും മുൻ മന്ത്രിയുമായ അരൂപ് ബിശ്വാസ് ബാങ്കിന് കത്തെഴുതിയിരുന്നു. തുടർന്ന്, അഴിമതിയിലൂടെയും കൊള്ളയടിക്കലിലൂടെയും ശേഖരിച്ച പണമാണ് ഈ അക്കൗണ്ടുകളിലുള്ളതെന്ന് ആരോപിച്ച് ടിഎംസിയിലെ ഒരു വിമത വിഭാഗം പശ്ചിമ ബംഗാൾ പോലീസിൽ പരാതി നൽകിയിരുന്നത്.
ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ബ്രാഞ്ച് അധികൃതരിൽ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടിയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അക്കൗണ്ടുകളിൽ ഡെബിറ്റ് മരവിപ്പിക്കാൻ തീരുമാനിക്കുകയും ബാങ്ക് അധികൃതരുമായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.









